ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒന്നാമനായ ഇലോൺ മസ്ക് വീണ്ടും റെക്കോർഡ് നേട്ടവുമായി വാർത്തകളിൽ നിറയുകയാണ്.സ്പേസ് എക്‌സിന്റെ വമ്പൻ ഐപിഒയ്ക്ക് പിന്നാലെ മസ്‌കിന്റെ ആസ്തി ഒരു ദിവസം കൊണ്ട് ഏകദേശം 164.8 ബില്യൺ ഡോളർ (ഏകദേശം 14 ലക്ഷം കോടി) ആയി ഉയർന്നു. ഇത് ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ ആകെ ആസ്തിയായ 89.7 ബില്യൺ ഡോളറിന്റെ ഏതാണ്ട് ഇരട്ടിയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സ്പേസ് എക്‌സ് നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്തതിനെ തുടർന്നാണ് മസ്‌കിന്റെ സമ്പത്തിൽ ചരിത്രപരമായ കുതിപ്പ് ഉണ്ടായത്. ഒരു ട്രേഡിങ്ങ് ദിനത്തിനിടെ മാത്രം അദ്ദേഹത്തിന്റെ ആസ്തി 14.71 ശതമാനം വർധിച്ച് 164.8 ബില്യൺ ഡോളർ എന്ന നിലയിലേക്ക് എത്തിയിരുന്നു.
ടെസ്‌ലയും സ്പേസ് എക്‌സും തന്നെയാണ് അദ്ദേഹത്തിന്റെ പ്രധാന സമ്പത്തിന്റെ ഉറവിടങ്ങൾ. ലോകത്തിലെ ആദ്യ ട്രില്യണയർ എന്ന നേട്ടവും ഇതോടെ മസ്‌ക് സ്വന്തമാക്കി.
കമ്പനിയിലെ മസ്‌കിന്റെ ഓഹരി മൂല്യം മാത്രം നൂറുകണക്കിന് ബില്യൺ ഡോളർ വരും. ഐപിഒയ്ക്ക് മുമ്പ് തന്നെ അദ്ദേഹത്തിന്റെ സമ്പത്ത് 800 ബില്യൺ ഡോളറിലധികം ആയിരുന്നു. ലിസ്റ്റിങ്ങിന് ശേഷം അത് 1 ട്രില്യൺ ഡോളർ കടന്ന് ലോകത്തിലെ ആദ്യ ട്രില്യണയർ എന്ന ചരിത്ര നേട്ടവും മസ്‌കിനെ തേടിയെത്തി. ഇപ്പോൾ അദ്ദേഹത്തിന്റെ ആകെ സമ്പത്ത് 1.3 ട്രില്യൺ ഡോളറിന് അടുത്താണെന്നാണ് വിലയിരുത്തൽ.
മൂന്ന് ദിവസത്തിൽ 60%ത്തിലേറെ നേട്ടം
ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒകളിലൊന്നായാണ് സ്പേസ് എക്സ് അരങ്ങേറ്റം കുറിച്ചത്. ഓഹരിക്ക് 135 ഡോളർ എന്ന വിലയിൽ ആരംഭിച്ച ഐപിഒയിൽ കമ്പനി 75 ബില്യൺ ഡോളർ സമാഹരിച്ചു. ലിസ്റ്റിങ് ദിനത്തിൽ ഓഹരി വില 150 ഡോളറിലാണ് വ്യാപാരം ആരംഭിച്ചത്. തുടർന്ന് 176.52 ഡോളർ വരെ ഉയർന്ന ശേഷം 161.11 ഡോളറിൽ ക്ലോസ് ചെയ്തു. ഇതോടെ ആദ്യ ദിനത്തിൽ തന്നെ ഐപിഒ വിലയേക്കാൾ ഏകദേശം 19 ശതമാനം നേട്ടമാണ് ഓഹരി രേഖപ്പെടുത്തിയത്.
തുടർന്ന് രണ്ടാം ദിനത്തിലും ഓഹരികൾ മുന്നേറ്റം തുടർന്നു. ഓഹരി ഏകദേശം 20 ശതമാനം വരെ ഉയർന്ന് 192.45 ഡോളറിനടുത്ത് ക്ലോസ് ചെയ്തു. ഇതോടെ സ്പേസ് എക്സ് വിപണി മൂല്യം 2 ട്രില്യൺ ഡോളർ കടന്നു.ജൂൺ 16-ലെ വ്യാപാരത്തിനിടെ ഓഹരി വീണ്ടും 10 മുതൽ 14 ശതമാനം വരെ ഉയർന്ന് 220 ഡോളറിന് സമീപം എത്തി. ഐപിഒ വിലയായ 135 ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ വെറും മൂന്ന് ട്രേഡിങ് ദിവസങ്ങൾക്കിടെ ഓഹരി 60 ശതമാനത്തിലേറെ നേട്ടമാണ് രേഖപ്പെടുത്തിയത്. വിപണി മൂല്യമാകട്ടെ 2.7 ട്രില്യൺ ഡോളറിലേക്കും ഉയർന്നു.
Content Highlights: Elon Musk earns $165 billion in 1 day, nearly 2X of wealth held by Mukesh Ambani