ഫാഷൻ ലോകത്ത് ഏറ്റവും അധിക്ക് ഉറ്റുനോക്കുന്ന മെറ്റ് ഗാല ഇത്തവണയും ഒട്ടനവധി പ്രത്യേകതകൾ കൊണ്ട് ശ്രദ്ധ നേടി. ഈ വർഷത്തെ പ്രമേയം 'കോസ്റ്റ്യൂം ആർട്ട്' എന്നതായിരുന്നു. ആഗോള സിനിമാ-ഫാഷൻ രംഗത്തെ വമ്പൻമാരോടൊപ്പം ഇന്ത്യൻ പൈതൃകവും കരകൗശല വിദ്യകളും സമകാലിക ഫാഷൻ ഡിസൈനുകളും റെഡ് കാർപെറ്റിൽ മുന്നിൽ നിന്നു.
ബിസിനസ് ലോകത്ത് നിന്നും ഇഷ അംബാനിയുടെ വ്യത്യസ്തമായ ഫാഷൻ അവതരണമായിരുന്നു വേറിട്ട് നിന്നത്. ആഡംബരത്തിനപ്പുറം കലയും പാരമ്പര്യവും ചേർത്തിണക്കിയ ഈ ലുക്ക് ആഗോള ഫാഷൻ വേദിയിൽ വലിയ ചർച്ചയായി.സ്വർണനൂലുകൾ കൊണ്ട് കൈത്തറിയിൽ നെയ്തെടുത്ത ടിഷ്യു സാരി നിർമ്മിക്കാൻ ഏകദേശം 1200 മണിക്കൂറും 50 ഓളം കലാകാരന്മാരുടെ പരിശ്രമവും വേണ്ടിവന്നു എന്നാണ് ഡിസൈനർ ഗൗരവ് ഗുപ്ത പറഞ്ഞത്.
സാരിയോടൊപ്പം ധരിച്ച ബ്ലൗസും ശ്രദ്ധേയമായിരുന്നു. യാഥാർഥത വജ്രങ്ങളും പാരമ്പര്യ ആഭരണങ്ങളും ചേർത്ത് നിർമ്മിച്ച ബ്ലൗസിന്റെ പിൻഭാഗത്ത് നിസാമിന്റെ ആഭരണശേഖരത്തിന്റെ ഭാഗമായിരുന്ന തിളക്കമാർന്ന ഒരു സർപേച്ച് ഉണ്ടായിരുന്നു.ചരിത്രത്തിലെ സമ്പന്നമായ ഒരു വസ്തുകൂടി തുന്നിപ്പിടിപ്പിച്ചത് വസ്ത്രത്തെ ജീവസ്സുറ്റതാക്കി. സാരിയെ കൂടാതെ സ്വർണനൂലുകളാൽ തീർത്ത ഒരു ഷോളും ഇഷ ധരിച്ചു. 250 കാരറ്റിൻറെ വജ്രമാലയും ഇതിന് ഒത്ത നടുക്കായി 50 കാരറ്റിൻറെ ഒരു മരതകവും ഉണ്ടായിരുന്നു.
സ്റ്റീൽ മാങ്ങ പഴ്സായിരുന്നു വസ്ത്രധാരണത്തിലെ മറ്റൊരു പ്രത്യേകത. ഇത് സാധാരണ പഴമല്ല, ഇന്ത്യൻ ശിൽപി സുഭോധ് ഗുപ്തയുടെ ഏകദേശം 20 വർഷം പഴക്കമുള്ള സ്റ്റീൽ ശിൽപ്പമാണ്. ഈ മാമ്പഴം ഇന്ത്യൻ സംസ്കാരത്തിൽ സമൃദ്ധിയുടെയും പൈതൃകത്തിന്റെയും പ്രതീകമായി അവതരിപ്പിക്കപ്പെട്ടതാണ്.
കലയും ഫാഷനും തമ്മിലുള്ള അതിർത്തികൾ ഇല്ലാതാക്കുന്ന രീതിയിൽ, ഈ മാമ്പഴ ശിൽപ്പം ഒരു ആക്സസറിയായി മാത്രമല്ല, മുഴുവൻ ലുക്കിന്റെ ആശയകേന്ദ്രമായി മാറി. ബ്ലൗസിൽ നിറയെ തന്റെ അമ്മയുടെ ആഭരണങ്ങളാണ് ചേർത്തുവെച്ചതെന്ന് വോഗിന് നൽകിയ അഭിമുഖത്തിൽ ഇഷ വ്യക്തമാക്കി. 1800 കാരറ്റിൽ കൂടുതൽ വജ്രങ്ങളും, മരതകങ്ങളും, പോൾക്കി, കുന്ദൻ പീസുകളും ബ്ലൗസിൽ പതിച്ചിട്ടുണ്ടെന്നും ഇത് പൈതൃകത്തിന്റെ പ്രതിഫലനമാണെന്നും ഡിസൈനർ ഗൗരവ് ഗുപ്ത ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. ബ്രാൻഡിൻറെയും സ്വർണത്തിൻറെയും വജ്രങ്ങളുടെയും വിലയും പണിക്കൂലിയുമെല്ലാം കൂട്ടി 200 കോടി രൂപയാണ് ഏകദേശം വിലമതിക്കുന്നത്.
Content Highlights : From gold threads to heirloom diamonds: Isha Ambani’s Met Gala look stole the show