ഓഫീസ് ഇൻഷുറൻസിൽ കണ്ണടച്ച് വീഴരുത്, സ്വന്തമായി പോളിസി വേണമെന്ന് നിതിൻ കാമത്തിന്റെ ഓർമ്മപ്പെടുത്തൽ

ജോലി മാറുമ്പോഴോ, വിരമിക്കുമ്പോഴോ കമ്പനി ഇൻഷുറൻസ് ഇല്ലാതാകുമെന്നതും വലിയൊരു വെല്ലുവിളിയാണ്

ജോലിയുള്ളവർക്ക് കമ്പനി നൽകുന്ന ആരോഗ്യ ഇൻഷുറൻസ് മാത്രം മതിയെന്ന് കരുതി സമാധാനമായി ഇരിക്കുന്നവർ ജാഗ്രതൈ. അപ്രതീക്ഷിതമായ രോഗങ്ങളോ അത്യാഹിതങ്ങളോ ഉണ്ടാകുമ്പോൾ ഈ ഇൻഷുറൻസ് പലപ്പോഴും നിങ്ങളെ പാതിവഴിയിൽ ഉപേക്ഷിച്ചേക്കാം. പ്രമുഖ സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനമായ സെറോദയുടെ സഹസ്ഥാപകൻ നിതിൻ കാമത്താണ് ഗൗരവകരമായ ഈ മുന്നറിയിപ്പ് നൽകുന്നത്.

ലാഭം നോക്കുന്ന പോളിസികൾ

ഭൂരിഭാഗം തൊഴിലുടമകളും ഇൻഷുറൻസ് എടുക്കുന്നത് ജീവനക്കാരുടെ പൂർണ്ണ സുരക്ഷ നോക്കിയല്ല, മറിച്ച് കമ്പനിയുടെ ചെലവ് കുറയ്ക്കാൻ വേണ്ടിയാണെന്ന് നിതിൻ കാമത്ത് ചൂണ്ടിക്കാട്ടുന്നു. "നിങ്ങൾ ശരിക്കും അപകടത്തിലാകുമ്പോൾ തുണയാകേണ്ടത് നിങ്ങളുടേതായ വ്യക്തിഗത പോളിസിയാണ്. കോർപ്പറേറ്റ് പോളിസികൾ പലപ്പോഴും അപര്യാപ്തമാണ്," അദ്ദേഹം പറഞ്ഞു.

പരിധികൾ ഉണ്ട്

കമ്പനി ഇൻഷുറൻസിലെ പ്രധാന വില്ലൻ അതിൽ ഒളിഞ്ഞിരിക്കുന്ന 'ഉപപരിധികൾ' ആണ്. ഉദാഹരണത്തിന്, ഒരു ദിവസത്തെ മുറി വാടകയ്ക്ക് പോളിസിയിൽ പരിധി നിശ്ചയിച്ചിട്ടുണ്ടാകും. ഇത് കുറവാണെങ്കിൽ, ഇൻഷുറൻസ് കമ്പനി മുറി വാടക മാത്രമല്ല വെട്ടിക്കുറയ്ക്കുക മറ്റ് അനുബന്ധ ചാർജുകളിലും കുറവ് വരുത്തും.

മുറി വാടക കുറഞ്ഞാൽ അതോടൊപ്പം ഡോക്ടറുടെ ഫീസ്, സർജറി ചെലവുകൾ, മറ്റ് ആശുപത്രി ചെലവുകൾ എന്നിവയും ആനുപാതികമായി വെട്ടിക്കുറയ്ക്കാൻ ഇൻഷുറൻസ് കമ്പനിക്ക് അധികാരമുണ്ട്.അവസാനം ബില്ല് അടയ്ക്കാൻ നേരം പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ തുക മാത്രമേ ഇൻഷുറൻസ് കമ്പനി നൽകൂ. ബാക്കി വൻ തുക ജീവനക്കാരൻ സ്വന്തം പോക്കറ്റിൽ നിന്ന് നൽകേണ്ടി വരും.

സ്വന്തമായി ഇൻഷുറൻസ്

ജോലി മാറുമ്പോഴോ, വിരമിക്കുമ്പോഴോ കമ്പനി ഇൻഷുറൻസ് ഇല്ലാതാകുമെന്നതും വലിയൊരു വെല്ലുവിളിയാണ്. അതിനാൽ, ചെറുപ്പത്തിൽ തന്നെ മികച്ചൊരു വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നതാണ് ബുദ്ധിയെന്ന് വിദഗ്ധർ പറയുന്നു."നിങ്ങളുടെ ആരോഗ്യ സുരക്ഷ നിങ്ങളുടെ ഉത്തരവാദിത്തമാണ്, അത് കമ്പനിയുടെ മാത്രം ഔദാര്യമായി കാണരുത്" എന്ന് നിതിൻ കാമത്ത് മുന്നറിയിപ്പ് നൽകുന്നു.

Content Highlights: Zerodha's Nithin Kamath warns corporate health insurance may not be enough — here's why

To advertise here,contact us