രാജ്യത്തെ മുഴുവൻ പൗരർക്കും 2033ഓടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രാജ്യസഭയിൽ ചോദ്യോത്തര വേളയിൽ മറുപടി നൽകവെയാണ് ആരോഗ്യ ഇൻഷുറൻസ് മേഖലയിലെ സർക്കാരിന്റെ ഭാവി പദ്ധതികളെക്കുറിച്ച് മന്ത്രി വിശദീകരിച്ചത്. ഇതിന്റെ ഭാഗമായി ഗ്രാമീണ മേഖലകളിൽ ഇൻഷുറൻസ് എത്തിക്കുന്നതിനായി 25,000 ഗ്രാമപഞ്ചായത്തുകളെ ഉൾപ്പെടുത്തി വിപുലമായ സമ്പർക്ക പദ്ധതിക്ക് തുടക്കമിട്ടതായും മന്ത്രി അറിയിച്ചു.
പഞ്ചായത്തുകൾ ഇനി അടിസ്ഥാന യൂണിറ്റ്
ഗ്രാമീണ ഇന്ത്യയിൽ ഇൻഷുറൻസ് സേവനങ്ങൾ വിപുലമാക്കുന്നതിന് ഗ്രാമപഞ്ചായത്തുകളെ അടിസ്ഥാന യൂണിറ്റായി പരിഗണിക്കുന്ന പുതിയ നിയമം ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി 2024ൽ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഇൻഷുറൻസ് പരിരക്ഷയും ഉത്തരവാദിത്തങ്ങളും അളക്കുന്നതിന് ഇനിമുതൽ പഞ്ചായത്തുകളെയാകും മാനദണ്ഡമാക്കുക. ഇത് ഉൾനാടൻ ഗ്രാമങ്ങളിൽ പോലും പരിരക്ഷ ഉറപ്പാക്കാൻ സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ആഗോള ശരാശരിയേക്കാൾ പിന്നിൽ, എങ്കിലും വളർച്ചാപാതയിൽ
ഇന്ത്യയുടെ ഇൻഷുറൻസ് വ്യാപനം ആഗോള തലവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇപ്പോഴും കുറവാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ പ്രതിശീർഷ പ്രീമിയം ഏകദേശം 8,000 രൂപയാണ്. എന്നാൽ ആഗോള ശരാശരി 78,000 രൂപയാണ്. ഈ വിടവ് നികത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ആരോഗ്യ ഇൻഷുറൻസ് വിപണി നിലവിൽ അതിവേഗം വളരുകയാണെന്നും മന്ത്രി പറഞ്ഞു. 2024-25 കാലയളവിൽ ഈ മേഖല 1,17,505 കോടി രൂപയുടെ മൂല്യത്തിലേക്കും 58 കോടി ജനങ്ങൾക്ക് പരിരക്ഷ നൽകുന്ന നിലയിലേക്കും ഉയർന്നെന്ന് സഭയിൽ സമർപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു.
ഇൻഷുറൻസ് വിപണി കൂടുതൽ വ്യാപിപ്പിക്കുന്നതിനായി 2025 ഡിസംബറിൽ ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 100 ശതമാനമായി ഉയർത്തുന്ന ബില്ല് സർക്കാർ അവതരിപ്പിച്ചിരുന്നു. ഇതിനുപുറമെ, വ്യക്തിഗത പ്രീമിയങ്ങൾക്കുള്ള ജിഎസ്ടി ഇളവുകളും റെഗുലേറ്ററി സംവിധാനങ്ങളുടെ ശക്തമായ ഇടപെടലുകളും ഈ മേഖലയ്ക്ക് ഉണർവേകുന്നുണ്ട്.
Content Highlights: All Indians Will Have Insurance by 2033: Nirmala Sitharaman