വിപണി കണ്ട് പേടിക്കല്ലേ; ഓഹരി വിൽക്കാൻ തിരക്ക് വേണ്ടെന്ന് സെബി

തകർച്ച താൽക്കാലികം മാത്രമാണെന്നും ക്ഷമയോടെ കാത്തിരുന്നാൽ നേട്ടം തേടിയെത്തുമെന്നും സെബി

ഓഹരി വിപണി ചുവപ്പണിഞ്ഞ് താഴേക്ക് പോകുമ്പോൾ ഏതൊരു നിക്ഷേപകന്റെയും നെഞ്ചിടിപ്പ് കൂടും. ലോകത്തിന്റെ പല ഭാഗങ്ങളിലും യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതും എണ്ണവില കുതിച്ചുയരുന്നതും കണ്ട് 'ഇനി എന്ത് സംഭവിക്കും' എന്ന് ഭയന്നിരിക്കുകയാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് ഒരു ആശ്വാസവാർത്തയുണ്ട്.

വിപണിയിലെ ഈ പ്രക്ഷുബ്ധത കണ്ട് പരിഭ്രാന്തരായി ഓഹരികൾ വിറ്റൊഴിയരുതെന്ന് ഇന്ത്യയുടെ മാർക്കറ്റ് റെഗുലേറ്ററായ സെബി നിക്ഷേപകരോട് അഭ്യർഥിച്ചിരിക്കുകയാണ്. തകർച്ച താൽക്കാലികം മാത്രമാണെന്നും ക്ഷമയോടെ കാത്തിരുന്നാൽ നേട്ടം നിങ്ങളെ തേടിയെത്തുമെന്നും സെബി ചെയർമാൻ തുഹിൻ കാന്ത പാണ്ഡെ ഉറപ്പുനൽകുന്നു.

ലോകത്ത് പലയിടത്തും നടക്കുന്ന യുദ്ധങ്ങൾ, എണ്ണവിലയിലുണ്ടായ മാറ്റങ്ങൾ, പുതിയ സാങ്കേതിക വിദ്യകൾ വരുത്തുന്ന മാറ്റങ്ങൾ എന്നിവ കാരണം ഓഹരി വിപണിയിൽ വലിയ രീതിയിലുള്ള കയറ്റിറക്കങ്ങൾ സംഭവിക്കുന്നുണ്ട്. ഈ സാഹചര്യം നിക്ഷേപകരിൽ ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് സെബി ചെയർമാൻ തുഹിൻ കാന്ത പാണ്ഡെ സമ്മതിക്കുന്നു.

പരിഭ്രാന്തി വേണ്ട

വിപണി താഴേക്ക് പോകുമ്പോൾ പരിഭ്രാന്തരായി ഓഹരികൾ വിറ്റൊഴിയരുതെന്ന് അദ്ദേഹം നിക്ഷേപകരോട് അഭ്യർത്ഥിച്ചു. വിപണിയിലെ ഈ തകർച്ച താൽക്കാലികം മാത്രമാണ്. ഇത്തരം പ്രതിസന്ധികൾ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ടെന്നും എന്നാൽ വൈകാതെ തന്നെ വിപണി തിരിച്ചുവരുമെന്നും ചരിത്രം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളോട് വൈകാരികമായി പ്രതികരിക്കാതെ സംയമനം പാലിക്കാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.ആഗോളതലത്തിൽ പ്രശ്നങ്ങളുണ്ടെങ്കിലും നമ്മുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക് സ്ഥിരത കൈവരിക്കാനുള്ള കഴിവുണ്ടെന്ന് അദ്ദേഹം ഉറപ്പുനൽകുന്നു. ആദ്യത്തെ ഞെട്ടൽ കഴിഞ്ഞാൽ വിപണി സാധാരണ നിലയിലാകുമെന്നാണ് സെബിയുടെ വിലയിരുത്തൽ.

കടലിൽ തിരമാലകൾ ഉയരുന്നത് കണ്ട് കപ്പൽ ഉപേക്ഷിക്കരുത് എന്ന് പറയുന്നത് പോലെയാണിത്. ലോകത്തുണ്ടാകുന്ന പ്രശ്നങ്ങൾ കാരണം ഓഹരി വിലകൾ കുറഞ്ഞേക്കാം, പക്ഷേ ദീർഘകാല നിക്ഷേപകർക്ക് ഇത് വലിയ പ്രശ്നമാകില്ല. അതുകൊണ്ട് അനാവശ്യമായി പേടിച്ച് പണം പിൻവലിക്കാതെ ക്ഷമയോടെ കാത്തിരിക്കാനാണ് സെബി നിർദേശിക്കുന്നത്.

Content Highlights: SEBI chief Tuhin Kanta Pandey warns investors against ‘impulsive’ trading, says market volatility is ‘natural’

To advertise here,contact us