പശ്ചിമേഷ്യയിലെ പുതിയ പൈപ്പ്‌ലൈൻ പദ്ധതികൾ; ഇന്ത്യൻ സ്റ്റീൽ പൈപ്പ് കമ്പനികളെ കാത്തിരിക്കുന്നത് വൻ അവസരം

എണ്ണ-വാതക മേഖലയ്ക്ക് പുറമെ ജലവിതരണം, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ മേഖലകളിലെ ആവശ്യകതയും കമ്പനി ലക്ഷ്യമിടുന്നു

പശ്ചിമേഷ്യയിലെ സംഘർഷങ്ങളും എണ്ണ-വാതക വിതരണത്തിലെ അനിശ്ചിതത്വവും ഇന്ത്യൻ സ്റ്റീൽ പൈപ്പ് കമ്പനികൾക്ക് പുതിയ അവസരങ്ങൾ തുറക്കുകയാണ്. ഹോർമുസ് കടലിടുക്ക് പോലുള്ള പ്രധാന കടൽമാർഗങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ പശ്ചിമേഷ്യൻ രാജ്യങ്ങൾ പുതിയ എണ്ണ-വാതക പൈപ്പ്‌ലൈനുകൾ സ്ഥാപിക്കാനും നിലവിലുള്ള പൈപ്പ്‌ലൈൻ ശൃംഖലകൾ വിപുലീകരിക്കാനും നീക്കം ശക്തമാക്കുകയാണ്. ഇതോടെ വലിയ വ്യാസമുള്ള സ്റ്റീൽ പൈപ്പുകൾക്കും എണ്ണ-വാതക പൈപ്പുകൾക്കും ആവശ്യകത വർധിക്കാനുള്ള സാധ്യതയാണ് ഉയരുന്നത്.

ഈ സാഹചര്യം ഇന്ത്യൻ കമ്പനികൾക്ക് ഗുണകരമാകുമെന്നാണ് വിപണി വിലയിരുത്തൽ. വെൽസ്പൺ കോർപ്പ്, ജിൻഡാൽ സോ, മാൻ ഇൻഡസ്ട്രീസ്, രത്നമണി മെറ്റൽസ് ആൻഡ് ട്യൂബ്സ് തുടങ്ങിയ കമ്പനികൾക്ക് പശ്ചിമേഷ്യയിൽ വലിയ അവസരങ്ങളാണ് ഒരുങ്ങുന്നത്. ഈ വർഷം വെൽസ്പൺ കോർപ്പിന്റെ ഓഹരി ഏകദേശം 133 ശതമാനവും, ജിൻഡാൽ സോയുടെ ഓഹരി 59 ശതമാനവും, മാൻ ഇൻഡസ്ട്രീസിന്റെ ഓഹരി 52 ശതമാനവും ഉയർന്നിട്ടുണ്ട്. അതേസമയം രത്നമണി മെറ്റൽസ് ആൻഡ് ട്യൂബ്സിന്റെ ഓഹരി ഏകദേശം 1.3 ശതമാനം താഴ്ന്നു.

ഇവയിൽ വെൽസ്പൺ കോർപ്പിനാണ് കൂടുതൽ ശ്രദ്ധ ലഭിക്കുന്നത്. കമ്പനിയുടെ ഓർഡർ ബുക്ക് ഏകദേശം 24,750 കോടിയാണ്. സൗദി അറേബ്യൻ വിപണിയിൽ നേരത്തെ തന്നെ സാന്നിധ്യമുള്ള കമ്പനിക്ക് ദ്രവീകൃത പ്രകൃതി വാതകം, എണ്ണ-വാതകം, ഊർജ അടിസ്ഥാനസൗകര്യ പദ്ധതികൾ എന്നിവയിൽ നിന്നുള്ള വർധിച്ച ആവശ്യകത ഗുണകരമാകാം. 2026 ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 2.9 മടങ്ങ് ഉയർന്ന് 1,046 കോടിയായി. പ്രവർത്തന വരുമാനം 19 ശതമാനം ഉയർന്ന് 4,081 കോടിയിലുമെത്തി.

ജിൻഡാൽ സോയും പശ്ചിമേഷ്യയിൽ വലിയ നിക്ഷേപങ്ങൾ നടത്തുകയാണ്. അബുദാബിയിൽ പ്രതിവർഷം 3 ലക്ഷം ടൺ ശേഷിയുള്ള സ്റ്റീൽ പൈപ്പ് നിർമാണശാല സ്ഥാപിക്കുകയാണ് കമ്പനി. സൗദി അറേബ്യയിൽ പ്രാദേശിക പങ്കാളിയുമായി ചേർന്ന് 6 ലക്ഷം ടൺ ശേഷിയുള്ള മറ്റൊരു പദ്ധതിയും ഒരുങ്ങുന്നു. എണ്ണ-വാതക മേഖലയ്ക്ക് പുറമെ ജലവിതരണം, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ മേഖലകളിലെ ആവശ്യകതയും കമ്പനി ലക്ഷ്യമിടുന്നു.

മാൻ ഇൻഡസ്ട്രീസ് സൗദി അറേബ്യയിലെ നാഷണൽ പൈപ്പ് കമ്പനിയെ ഏറ്റെടുത്തതോടെ രാജ്യത്തെ സാന്നിധ്യം കൂടുതൽ ശക്തമാക്കി. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സൗദി വിപണി കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ 35 മുതൽ 40 ശതമാനം വരെ സംഭാവന ചെയ്യാൻ സാധ്യതയുണ്ടെന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തൽ.

അതേസമയം രത്നമണി മെറ്റൽസ് ആൻഡ് ട്യൂബ്സ് സൗദി അറേബ്യയിലെ ദമ്മാമിൽ സ്റ്റീൽ ട്യൂബുകളും പൈപ്പുകളും നിർമിക്കുന്നതിനുള്ള സൗകര്യം സ്ഥാപിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുകയാണ്. എണ്ണ-വാതകം, കടൽജല ശുദ്ധീകരണം, വൈദ്യുതി ഉൽപ്പാദനം, വ്യാവസായിക അടിസ്ഥാനസൗകര്യങ്ങൾ തുടങ്ങിയ മേഖലകളിലെ ആവശ്യകതയാണ് കമ്പനി ലക്ഷ്യമിടുന്നത്.

എന്നാൽ ഈ അവസരത്തിനൊപ്പം ചില അപകടസാധ്യതകളും നിലനിൽക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായാൽ ചരക്ക് ഗതാഗതച്ചെലവ്, കടൽ ഇൻഷുറൻസ് ചെലവ്, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ എന്നിവ വർധിക്കാം. ഇത് കമ്പനികളുടെ ചെലവിനെയും ലാഭവിഹിതത്തെയും ബാധിക്കാൻ സാധ്യതയുണ്ട്. കൂടാതെ ലഭിക്കുന്ന വലിയ ഓർഡറുകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുമോ എന്നതും പ്രധാനമാണ്.

പശ്ചിമേഷ്യയിലെ ഊർജ സുരക്ഷാ ആവശ്യകത ഇന്ത്യൻ സ്റ്റീൽ പൈപ്പ് നിർമാതാക്കൾക്ക് ദീർഘകാല വളർച്ചയ്ക്കുള്ള വലിയ അവസരമായി മാറുകയാണ്. എന്നാൽ ഈ കമ്പനികളുടെ ഓഹരികൾ ഇതിനകം തന്നെ വലിയ നേട്ടം നൽകിയതിനാൽ, നിക്ഷേപകർ ഓർഡർ ബുക്ക് മാത്രം നോക്കാതെ ഓഹരി വിലയിരുത്തൽ, ലാഭം, ലാഭവിഹിതം, കടബാധ്യത, ഭാവിയിലെ ഓർഡറുകൾ, പദ്ധതികളുടെ നടപ്പാക്കൽ എന്നിവ കൂടി പരിശോധിക്കേണ്ടതാണ്.

Content Highlights: West Asia Pipeline Boom: 4 Indian Steel Pipe Stocks Set to Benefit

To advertise here,contact us