സ്വതന്ത്ര വ്യാപാര കരാറുള്ള രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ശക്തമായ വളർച്ച. പ്രത്യേകിച്ച് സിംഗപ്പൂരിലേക്കും ശ്രീലങ്കയിലേക്കുമുള്ള കയറ്റുമതിയാണ് ശ്രദ്ധേയമായി ഉയർന്നത്. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ സിംഗപ്പൂരിലേക്കുള്ള കയറ്റുമതി 101.2 ശതമാനം ഉയർന്ന് 6.52 ബില്യൺ ഡോളറായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 3.24 ബില്യൺ ഡോളറായിരുന്നു.
ശ്രീലങ്കയിലേക്കുള്ള കയറ്റുമതിയിലും ഇതിലും വലിയ വളർച്ചയാണ് രേഖപ്പെടുത്തിയത്. 123.8 ശതമാനം ഉയർന്ന് 2.35 ബില്യൺ ഡോളറിലെത്തി. മുൻവർഷത്തെ ഇതേ കാലയളവിൽ 1.05 ബില്യൺ ഡോളറായിരുന്നു കയറ്റുമതി.
ആസിയാൻ മേഖലയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയും 61.6 ശതമാനം വർധിച്ച് 14.61 ബില്യൺ ഡോളറിലെത്തി. ദക്ഷിണേഷ്യൻ സ്വതന്ത്ര വ്യാപാര മേഖല അഥവാ സാഫ്റ്റയിലേക്കുള്ള കയറ്റുമതി 36.6 ശതമാനം ഉയർന്ന് 8.40 ബില്യൺ ഡോളറായും എത്തി. രാജ്യങ്ങൾ തിരിച്ചുനോക്കുമ്പോൾ മലേഷ്യയിലേക്കുള്ള കയറ്റുമതി 75.2 ശതമാനം ഉയർന്ന് 2.54 ബില്യൺ ഡോളറായി.
ഓസ്ട്രേലിയയിലേക്കുള്ള കയറ്റുമതി 25.2 ശതമാനം ഉയർന്ന് 2.68 ബില്യൺ ഡോളറിലെത്തി. ദക്ഷിണ കൊറിയയിലേക്കും ജപ്പാനിലേക്കുമുള്ള കയറ്റുമതിയിൽ യഥാക്രമം 22.6 ശതമാനവും 22.4 ശതമാനവും വളർച്ച രേഖപ്പെടുത്തി.അതേസമയം, യുകെയിലേക്കുള്ള കയറ്റുമതി 11.1 ശതമാനം ഉയർന്ന് 3.69 ബില്യൺ ഡോളറായി. ഇന്ത്യ–യുകെ വ്യാപാര കരാർ ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ വരും മാസങ്ങളിൽ ഈ വിപണിയിലും കൂടുതൽ വളർച്ച പ്രതീക്ഷിക്കാം.
മൊത്തത്തിൽ, ഏപ്രിൽ–ജൂൺ പാദത്തിൽ ഇന്ത്യയുടെ കയറ്റുമതി 15.92 ശതമാനം ഉയർന്ന് 129.32 ബില്യൺ ഡോളറിലെത്തി. സ്വതന്ത്ര വ്യാപാര കരാറുകളിലൂടെ ലഭിക്കുന്ന വിപണി പ്രവേശനവും വ്യാപാര സൗകര്യങ്ങളും ഇന്ത്യൻ കയറ്റുമതിക്ക് കൂടുതൽ കരുത്ത് നൽകുന്നതിന്റെ സൂചനയായാണ് ഈ കണക്കുകൾ വിലയിരുത്തപ്പെടുന്നത്.
Content Highlights: Exports to FTA partners gain momentum in Q1 FY27; shipments to Singapore, Sri Lanka grow over 100%