10 ബില്യൺ ഡോളർ വിൽപ്പനയുമായി ആപ്പിൾ; ആഗോള വിപണിയിൽ നിർണായക ശക്തിയായി ഇന്ത്യ

ആകെ വില്‍പ്പനയില്‍ ഐഫോണുകള്‍ക്കാണ് ഏറ്റവും വലിയ പങ്ക്. അതേസമയം ഐപാഡുകള്‍ക്കും മാക്ബുക്കുകള്‍ക്കും ആവശ്യകത വര്‍ധിച്ചു

ഇന്ത്യയില്‍ ആദ്യമായി 10 ബില്യണ്‍ ഡോളറിലധികം വാര്‍ഷിക വില്‍പ്പന നേടി ആപ്പിള്‍. 2025-26 സാമ്പത്തിക വര്‍ഷത്തിലാണ് കമ്പനി ഈ നാഴികക്കല്ല് പിന്നിട്ടത്. ഇന്ത്യയില്‍ വിലകൂടിയ പ്രീമിയം ഉപകരണങ്ങള്‍ക്ക്, പ്രത്യേകിച്ച് ഐഫോണുകള്‍ക്ക്, വര്‍ധിച്ചുവരുന്ന ആവശ്യകതയാണ് ഈ നേട്ടത്തിന് പിന്നില്‍.

മാര്‍ച്ച് 2026ന് അവസാനിച്ച 12 മാസത്തിനിടെ ആപ്പിളിന്റെ ഇന്ത്യയിലെ വരുമാനം മുന്‍ വര്‍ഷത്തെ ഏകദേശം 9 ബില്യണ്‍ ഡോളറില്‍ നിന്ന് 10 ബില്യണ്‍ ഡോളറിലേയ്ക്ക് ഇരട്ട അക്ക വളര്‍ച്ച രേഖപ്പെടുത്തിയതായി പറയുന്നു. ആകെ വില്‍പ്പനയില്‍ ഐഫോണുകള്‍ക്കാണ് ഏറ്റവും വലിയ പങ്ക്. അതേസമയം ഐപാഡുകള്‍ക്കും മാക്ബുക്കുകള്‍ക്കും ആവശ്യകത വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയ്ക്ക് വര്‍ധിച്ച പ്രാധാന്യം

ആപ്പിളിന്റെ ആഗോള ബിസിനസില്‍ ഇന്ത്യയുടെ വിഹിതം ഇപ്പോഴും താരതമ്യേന ചെറുതാണെങ്കിലും, അമേരിക്കയ്ക്കും ചൈനയ്ക്കും പുറത്തുള്ള ഏറ്റവും പ്രധാനപ്പെട്ട വളര്‍ച്ചാ വിപണികളിലൊന്നായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്.

അതേസമയം, അമേരിക്കയും ചൈനയും തമ്മിലുള്ള വര്‍ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷവും ഇന്ത്യയുടെ പ്രാധാന്യം ഉയര്‍ത്തുന്ന ഘടകമാണ്. ചൈനയില്‍ ആപ്പിളിന്റെ ഏറ്റവും പുതിയ ത്രൈമാസ വില്‍പ്പന 18.8 ബില്യണ്‍ ഡോളറായിരുന്നു, ചില വിശകലന വിദഗ്ധര്‍ പ്രവചിച്ച 19.6 ബില്യണ്‍ ഡോളറിനേക്കാള്‍ കുറവ്. കൂടാതെ, ചൈനയില്‍ ഹുവാവേയ് പോലുള്ള പ്രാദേശിക ബ്രാന്‍ഡുകള്‍ ആപ്പിളിനെ മറികടക്കുന്ന സാഹചര്യവും നിലനില്‍ക്കുന്നു.

റീട്ടെയില്‍ ശൃംഖല വിപുലീകരിക്കുന്നു

ഇന്ത്യയിലെ റീട്ടെയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി, ഈ വര്‍ഷം ഫെബ്രുവരിയില്‍ മുംബൈയില്‍ പുതിയ ആപ്പിള്‍ സ്റ്റോര്‍ തുറന്നു. ഇതോടെ രാജ്യത്തെ ഔദ്യോഗിക ആപ്പിള്‍ സ്റ്റോറുകളുടെ എണ്ണം ആറായി.

ഇന്ത്യയിലെ പ്രാദേശിക ഉല്‍പ്പാദന നിബന്ധനകള്‍ കാരണം വര്‍ഷങ്ങളോളം ആപ്പിളിന് സ്വന്തം സ്റ്റോറുകള്‍ തുറക്കാനായിരുന്നില്ല. പിന്നീട് നയങ്ങളില്‍ ഇളവ് വന്നതോടെ 2020ല്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ ആരംഭിക്കുകയും, 2023ല്‍ മുംബൈയിലും ന്യൂഡല്‍ഹിയിലും ആദ്യ ഔദ്യോഗിക സ്റ്റോറുകള്‍ തുറക്കുകയും ചെയ്തു. തുടര്‍ന്ന് കൂടുതല്‍ പ്രീമിയം റീസെല്ലര്‍മാരെയും കമ്പനി ചേര്‍ത്തു.

ഇന്ത്യയില്‍ ഐഫോണിന് ഉയര്‍ന്ന വില

ഉയര്‍ന്ന നികുതി കാരണം ഇന്ത്യയില്‍ ഐഫോണുകളുടെ വില അമേരിക്കയേക്കാള്‍ കൂടുതലാണ്. ഉദാഹരണത്തിന്, ഐഫോണ്‍ 17ന്റെ അടിസ്ഥാന മോഡലിന് ഇന്ത്യയില്‍ 82,900 രൂപ വിലയുള്ളപ്പോള്‍, അമേരിക്കയില്‍ അതേ മോഡലിന്റെ വില 799 ഡോളര്‍ (ഏകദേശം 70,000 രൂപ) മാത്രമാണ്. വിപണി വിഹിതം വര്‍ധിപ്പിക്കുന്നതിനായി ബാങ്കുകളുമായി ചേര്‍ന്ന് ക്രെഡിറ്റ് കാര്‍ഡ് ഓഫറുകളും, വിദ്യാര്‍ത്ഥികള്‍ക്കുള്ള വിലക്കിഴിവുകളും, പഴയ ഉപകരണങ്ങള്‍ കൈമാറി പുതിയവ വാങ്ങാനുള്ള ട്രേഡ്-ഇന്‍ പദ്ധതികളും ആപ്പിള്‍ നടപ്പാക്കുന്നുണ്ട്.

നിര്‍മ്മാണ കേന്ദ്രമായും ഇന്ത്യ

ആപ്പിളിന്റെ ആഗോള നിര്‍മ്മാണ തന്ത്രത്തിലും ഇന്ത്യക്ക് നിര്‍ണായക സ്ഥാനമാണ് ഇപ്പോള്‍. രാജ്യത്ത് നിലവില്‍ അഞ്ച് ഫാക്ടറികളില്‍ ഐഫോണുകള്‍ നിര്‍മ്മിക്കുന്നുണ്ട്. ഇന്ന് നിര്‍മ്മിക്കുന്ന ഓരോ നാല് ഐഫോണുകളില്‍ ഒന്നും ഇന്ത്യയിലാണ് നിര്‍മ്മിക്കുന്നത്. അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഐഫോണുകളുടെ പ്രധാന ഉല്‍പ്പാദന കേന്ദ്രമായും ഇന്ത്യ മാറിയിരിക്കുകയാണ്.

Content Highlights: Apple has crossed $10 billion in annual sales in India for the first time, driven by strong iPhone demand and the company's expanding retail and manufacturing presence in the country

To advertise here,contact us