ബെംഗളൂരു നഗരത്തിലൊരു ഇരട്ട തുരങ്കപാത വരുന്നു: ചെലവ് 1130 കോടിയിലേറെ: നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ച് ഡികെ

അടുത്ത 50 വർഷത്തെ നഗരത്തിന്റെ വളർച്ചയും ഗതാഗത ആവശ്യങ്ങളും മുന്നില്‍ കണ്ടാണ് സർക്കാർ ഇത്തരം വൻകിട പദ്ധതികൾ ആവിഷ്‌കരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

ബെംഗളൂരു: നഗരത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് കേന്ദ്രങ്ങളിലൊന്നായ ഹെബ്ബാൾ ജംഗ്ഷനിലെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരവുമായി കർണാടക സർക്കാർ. ഹെബ്ബാൾ ഫ്ലൈഓവർ പരിസരത്തുനിന്ന് ആരംഭിച്ച് കർണാടക വെറ്ററിനറി, ആനിമൽ ആൻഡ് ഫിഷറീസ് യൂണിവേഴ്സിറ്റി കാമ്പസ് വഴി യുഎഎസ് സ്റ്റാഫ് ക്വാർട്ടേഴ്‌സ് വരെയെത്തുന്ന ത്രീ-ലെയ്ൻ ഇരട്ടത്തുരങ്ക പാതയുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി ഡി കെ ശിവകുമാർ നിർവഹിച്ചു. ബെംഗളൂരുവിന്റെ വികസനത്തിൽ നിർണായകമാകുന്ന ഈ പദ്ധതി പൂർണ്ണമായും ടോൾ രഹിതമായിരിക്കും.

അടുത്ത 50 വർഷത്തെ നഗരത്തിന്റെ വളർച്ചയും ഗതാഗത ആവശ്യങ്ങളും മുന്നില്‍ കണ്ടാണ് സർക്കാർ ഇത്തരം വൻകിട പദ്ധതികൾ ആവിഷ്‌കരിക്കുന്നതെന്ന് മുഖ്യമന്ത്രി ചടങ്ങിൽ വ്യക്തമാക്കി. ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി നേരിട്ട് നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് 1,130 കോടിയിലധികം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കട്ട് ആൻഡ് കവർ രീതിയിൽ നിർമിക്കുന്ന ഈ തുരങ്കപ്പാതയ്ക്ക് 2.2 കിലോമീറ്റർ നീളമുണ്ടാകും.

രണ്ട് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

പദ്ധതിക്കായുള്ള മണ്ണ് പരിശോധനകൾ ഇതിനകം തന്നെ കൺസെഷനയർ പൂർത്തിയാക്കിയിട്ടുണ്ട്. ഒരു മാസത്തിനകം തുരങ്കത്തിന്റെ നിർമാണ പ്രവൃത്തികൾ ആരംഭിക്കും. ഹെബ്ബാൾ പ്രദേശം ബെംഗളൂരു നഗരത്തിന്റെ ഒരു 'ഹെബ്ബാഗിലു' ആയി മാറിയിരിക്കുകയാണെന്നും, ഇവിടുത്തെ കുരുക്കഴിക്കുന്നതോടെ നഗരത്തിലേക്കുള്ള പ്രവേശം സുഗമമാകുമെന്നും ഡി.കെ. ശിവകുമാർ കൂട്ടിച്ചേർത്തു.

തുരങ്കപാത യാഥാർത്ഥ്യമാകുന്നതോടെ ഹെബ്ബാൾ ഫ്ലൈഓവറിന് താഴെയുള്ള ജംഗ്ഷനുകളിലെ കടുത്ത വാഹനത്തിരക്കിന് വലിയ ആശ്വാസമാകും. ഗംഗാനഗർ, സഞ്ജയ് നഗർ, ആർടി നഗർ തുടങ്ങിയ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലെ ഉൾറോഡുകളിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ ഇതിലൂടെ സാധിക്കും. കൂടാതെ, ഇതിന്റെ അനുബന്ധമായി യുഎഎസ് സ്റ്റാഫ് ക്വാർട്ടേഴ്‌സ് മുതൽ മേക്രി സർക്കിൾ വരെയുള്ള എലവേറ്റഡ് കോറിഡോർ നിർമാണവും ഉടൻ തന്നെ ആരംഭിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ആദ്യം ബി-സ്മൈൽ (B-SMILE) എന്ന സ്പെഷ്യൽ പർപ്പസ് വെഹിക്കിളിനെയാണ് പദ്ധതി ചുമതല ഏൽപ്പിച്ചിരുന്നതെങ്കിലും പിന്നീട് ഇത് ബി.ഡി.എയ്ക്ക് കൈമാറുകയായിരുന്നു.

അതേസമയം, വൻ തുക ചെലവിട്ടുള്ള ഈ പദ്ധതിക്കെതിരെ ചില സാമൂഹ്യ സംഘടനകളും പരിസ്ഥിതി പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. ഇതൊരു അനാവശ്യ ചെലവാണെന്നും, തുരങ്കത്തിന് പകരം ഉപരിതല റോഡ് നിർമിച്ചാൽ പത്തിലൊന്ന് ചെലവിൽ അതിവേഗം പണി തീർക്കാമെന്നും ധനകാര്യ വകുപ്പും മുൻപ് നിർദ്ദേശിച്ചിരുന്നു. എന്നാൽ നിലവിലുള്ള റോഡ് വീതികൂട്ടുന്നത് വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും ഭൂമിേറ്റടുക്കൽ പ്രായോഗികമല്ലെന്നുമാണ് ബി.ഡി.എയുടെ നിലപാട്.

ബെംഗളൂരു ട്രാഫിക് പോലീസും സ്വകാര്യ ഏജൻസികളും നടത്തിയ വിശദമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് നഗരത്തിലെ കുരുക്കഴിക്കാൻ തുരങ്കപാത തന്നെയാണ് ഏറ്റവും മികച്ച പോംവഴിയെന്ന് സർക്കാർ തീരുമാനിച്ചത്. ചടങ്ങിൽ ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, ഗതാഗത മന്ത്രി ബൈരതി സുരേഷ്, ബി.ഡി.എ ചെയർമാൻ എൻ.ആർ. ഹാരിസ് തുടങ്ങിയ പ്രമുഖ നേതാക്കളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

Content Highlights: Construction has begun on a double tunnel project in Bengaluru after being inaugurated by Karnataka Deputy Chief Minister D.K. Shivakumar. The project, costing more than ₹1,130 crore, is aimed at easing traffic congestion, improving urban connectivity, and strengthening the city's transport infrastructure as part of Bengaluru's long-term mobility plan.

To advertise here,contact us