രാജ്യത്ത് പെട്രോൾ ഡീസൽ വിലവർധനവ് ഉണ്ടായിരിക്കുകയാണ്. ലിറ്ററിന് മൂന്ന് രൂപയാണ് വര്‍ധിപ്പിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെ ആഗോളതലത്തില്‍ ഇന്ധന വില വര്‍ധിച്ചതോടെയായിരുന്നു രാജ്യത്തും പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചത്.
സാധാരണ ജനങ്ങൾക്ക് ഇരുട്ടടിയാണ് ഈ തീരുമാനം. ഒറ്റയടിക്ക് ഗ്യാസ് വില വലിയതോതിൽ വർധിപ്പിച്ചിട്ട് അധികദിവസം ആയിട്ടില്ല. പലയിടത്തും ഭക്ഷണസാധനങ്ങളുടെ വില വർധിച്ചുകഴിഞ്ഞു. എങ്ങനെ ജീവിക്കും എന്ന് ജനങ്ങൾ ആശങ്കപ്പെടുന്നതിനിടെയാണ് ഇന്ധന വില വർധനവും ഉണ്ടായിരിക്കുന്നത്. ഇനിയും കൂട്ടുമോ എന്ന ആശങ്കയും നിലവിലുണ്ട്.
ഇന്ധന വിലവർധനവിന്റെ പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്ന ചർച്ചകൾ ഇപ്പോഴും തകൃതിയാണ്. ഒരു കാര്യം ഉറപ്പാണ്. വിലക്കയറ്റം ഇനിയും കൂടും. സിഎൻജി, പെട്രോൾ, ഡീസൽ എന്നിവയെല്ലാം ഉപഭോക്ത്ര വില സൂചികയെ നേരിട്ട് ബാധിക്കുന്നവയാണ്.
എന്നാൽ പ്രത്യാഘാതങ്ങൾ ഇനിയുമുണ്ട്. ഓട്ടോ, ടാക്സി നിരക്കുകൾ വർധിക്കും എന്നതാണ് ഒരു പ്രധാന കാര്യം. ഇതോടെ ജനങ്ങളുടെ കീശയിൽ നിന്ന് പണം ഒരുപാട് ചോരും. നിലവിൽ കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്ന ഓൺലൈൻ ടാക്സി കമ്പനികളും പതിയെ വില കൂട്ടിയേക്കാം. മാത്രമല്ല, ലോജിസ്റ്റിക്സ് മേഖലയെപ്പോലും ഈ നീക്കം ബാധിക്കും. ചരക്കുനീക്കം കൂടുതൽ ചിലവേറിയതാകും. കമ്പോളത്തിൽ വിലക്കയറ്റം ഉണ്ടാകും. ഉത്പാദന ചിലവ് വർധിക്കുന്നതിലേക്കും ഈ നീക്കം നയിക്കും.
കെമിക്കൽസ്, റിയൽ എസ്റ്റേറ്റ്, ഗ്ലാസ് സെറാമിക്സ് തുടങ്ങിയ മേഖലകളിലെ കമ്പനികൾ ഇതിനകം തന്നെ വില വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിലിൽ മൊത്തവില സൂചിക അനുസരിച്ചുള്ള പണപ്പെരുപ്പം എട്ട് ശതമാനമാണ് വർധിച്ചത്. ഇവയെല്ലാം സാധനങ്ങളുടെ വില വർദ്ധനവിന് കാരണമായേക്കും.
ഏറ്റവും ആശങ്കയുണ്ടാക്കുന്ന കാര്യം ആളുകൾ ഉപഭോഗം കുറയ്ക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകും എന്നതാണ്. കുറഞ്ഞ പണപ്പെരുപ്പവും ജിഎസ്ടി ഇളവുകളും ആദായനികുതിയിലെ മാറ്റങ്ങളും 2025-26 സാമ്പത്തിക വർഷത്തിൽ ആളുകളുടെ ഉപഭോഗം വർധിപ്പിക്കാൻ സഹായിച്ചിരുന്നു. എന്നാൽ പണപ്പെരുപ്പം ഉയരുന്ന ഭീഷണി നിലനിൽക്കെ ഉപൻഭോഗം എന്താകും എന്നതിൽ ആശങ്ക നിലനിൽക്കുകയാണ്. ഇത് കൂടാതെ, മൺസൂൺ കുറയുമെന്നും എൽ നിനോ ശക്തിപ്പെടുമെന്നുമുള്ള പ്രവചനം ഉണ്ട്. ഇതെല്ലാം ജനങ്ങളുടെ ഉപഭോഗ തീരുമാനത്തെ സ്വാധീനിക്കാൻ കാരണമായേക്കും. ഉപഭോഗത്തിലെ മാന്ദ്യം സ്വകാര്യ നിക്ഷേപത്തിന് തടസ്സമാകും എന്നതും വലിയ ഒരു ഭീഷണിയാണ്.
പണപ്പെരുപ്പത്തിന്റെ ആഘാതം കണ്ടില്ല എന്ന് നടിക്കാൻ ആർബിഐയുടെ പണനയ സമിതിക്ക് ഇനി പറ്റില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി റിപ്പോ നിരക്കുകളിൽ ആർബിഐ കാര്യമായ മാറ്റം വരുത്താറില്ല. ഇടയ്ക്ക് കുറയ്ക്കുകയും ചെയ്യുന്നുണ്ട്. വിലവർധനവ് ഉണ്ടാകുന്നതോടെ റിപ്പോ നിരക്കുകളിലും മറ്റും മാറ്റം വന്നേക്കും.
Content Highlights: Fuel price hikes in petrol, diesel, and CNG are expected to intensify inflation and increase transportation and household expenses across India.