ഒടുവില്‍ ഏറെ നാളത്തെ ചർച്ചകള്‍ക്ക് ഒടുവില്‍ കേരത്തിന്‍റെ മുഖ്യമന്ത്രിയാരാകും എന്ന കാര്യത്തില്‍ തീരുമാനമായിരിക്കുകയാണ്. വി ഡി സതീശന്‍ കേരള മുഖ്യമന്ത്രിയാകുമെന്ന പ്രഖ്യാപനം ഉണ്ടായത് ഡല്‍ഹിയില്‍ നിന്നാണ്. കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ച് രംഗത്തുണ്ടായിരുന്നെങ്കിലും ഭൂരിപക്ഷം പാർട്ടി പ്രവർത്തകരുടേയും വികാരം മാനിക്കുന്ന തരത്തില്‍ വി ഡി സതീശന് തന്നെ നറുക്ക് വീഴുകയായിരുന്നു.
പുതിയ മന്ത്രിസഭ അധികാരത്തില്‍ വരുമ്പോള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എന്തൊക്കെ ആനുകൂല്യങ്ങള്‍ കിട്ടുമെന്ന കാര്യം പരിശോധിക്കുകയാണ് ഇവിടെ. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനപ്രതിനിധികള്‍ക്ക് നല്‍കുന്ന സാമ്പത്തി ആനുകൂല്യങ്ങളുടെ കാര്യത്തില്‍ കേരളം അത്ര ധാരാളിത്തം കാണിക്കുന്നില്ല. ഉദാഹരണത്തിന് കേരള മുഖ്യമന്ത്രിക്ക് അലവന്‍സ് അടക്കം 185000 രൂപയാണ് ശമ്പളമായി ലഭിക്കുന്നതെങ്കില്‍ തെലങ്കാന മുഖ്യമന്ത്രിയുടെ പ്രതിമാസ ശമ്പളം 410000 രൂപയാണ്.
മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നവർക്ക് 97429 രൂപയാണ് ശമ്പളമായി ലഭിക്കുന്നത്. അടിസ്ഥാന ശമ്പളത്തേക്കാൾ കൂടുതൽ ഇവർക്ക് ലഭിക്കുന്നത് കോൺസ്റ്റിറ്റ്യൂവൻസി അലവൻസ്, ടെലിഫോൺ അലവൻസ് തുടങ്ങിയ ഇനങ്ങളിലാണ്. കൂടാതെ, മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും തലസ്ഥാനത്ത് താമസിക്കുന്നതിനായി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഔദ്യോഗിക വസതികൾ സൗജന്യമായി നൽകുന്നു. തലസ്ഥാനത്തിന് പുറത്താണെങ്കില്‍ ഗസ്റ്റ് ഹൗസുകളില്‍ താമസിക്കാം.
ഔദ്യോഗിക ആവശ്യങ്ങൾക്കായി സർക്കാർ നൽകുന്ന വാഹനങ്ങളും അവയുടെ ഇന്ധനച്ചെലവും പൂർണ്ണമായും ഖജനാവിൽ നിന്നാണ് വഹിക്കുന്നത്. മന്ത്രിമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആഭ്യന്തരമായും വിദേശത്തുമുള്ള ചികിത്സാ ചെലവുകൾ സർക്കാർ അനുവദിക്കാറുണ്ട്. മന്ത്രിമാർക്കും നിയമസഭാംഗങ്ങൾക്കും വീട് നിർമിക്കുന്നതിനും വാഹനം വാങ്ങുന്നതിനും പലിശരഹിത വായ്പയും ലഭ്യമാണ്. കൂടാതെ വലിയൊരു സംഘം പേഴ്സണല്‍ സ്റ്റാഫായി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമൊപ്പം ഉണ്ടാകും. കാലാവധി പൂര്‍ത്തിയാക്കിയാലും ആജീവനാന്തം പെന്‍ഷനും ലഭിക്കും.
നിയമസഭാ അംഗങ്ങൾക്ക് നിലവിൽ ലഭിക്കുന്ന പ്രതിമാസ മിനിമം തുക ഏകദേശം 70,000 രൂപയാണ്. ഇത് വിവിധ കമ്മിറ്റികളിലെ അംഗത്വം, സിറ്റിംഗ് ഫീ എന്നിവ അനുസരിച്ച് 90,000 രൂപയോ അതിന് മുകളിലോ ആകാം. ഇതിൽ മണ്ഡലം അലവൻസായി 25,000 രൂപയും, ടെലിഫോൺ സൗകര്യത്തിന് 11,000 രൂപയും, ഇൻഫർമേഷൻ അലവൻസായി 4,000 രൂപയും ഉൾപ്പെടുന്നു. 2000 രൂപ സ്ഥിരം ബത്ത, 8000 രൂപയുടെ മറ്റ് അലവന്‍സകളുമുണ്ട്. കൂടാതെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രതിവർഷം 5 കോടി രൂപ ആസ്തി വികസന ഫണ്ടായും (MLA SDF) ഓരോ അംഗത്തിനും അനുവദിക്കുന്നുണ്ട്.
യാത്രാ സൗകര്യങ്ങളും മറ്റ് താമസ ആനുകൂല്യങ്ങളും
എംഎൽഎമാർക്കും അവരുടെ പങ്കാളിക്കും ഇന്ത്യയ്ക്കകത്ത് എവിടെയും ട്രെയിൻ യാത്ര നടത്തുന്നതിനായി പ്രതിവർഷം 4 ലക്ഷം രൂപയുടെ യാത്രാ കൂപ്പണുകൾ നൽകുന്നു. കൂടാതെ കെ എസ് ആർ ടി സി ബസുകളിൽ സൗജന്യ യാത്രയ്ക്കും ഇവർക്ക് അർഹതയുണ്ട്. നിയമസഭാ സമ്മേളനങ്ങൾ നടക്കുമ്പോൾ തലസ്ഥാനത്തെ എം എൽ എ ഹോസ്റ്റലുകളിൽ വളരെ കുറഞ്ഞ വാടകയ്ക്ക് താമസിക്കാനുള്ള സൗകര്യവും ഇവർക്ക് ലഭ്യമാണ്. കൂടാതെ, പുതിയ വാഹനം വാങ്ങുന്നതിനും വീട് പണിയുന്നതിനും വളരെ കുറഞ്ഞ പലിശ നിരക്കിൽ ലക്ഷക്കണക്കിന് രൂപ സർക്കാരിൽ നിന്ന് വായ്പയായും ലഭിക്കും.
പെൻഷനും ചികിത്സാ സഹായവും
ഒറ്റത്തവണ എംഎൽഎ ആകുന്നവർക്ക് പോലും ആജീവനാന്ത പെൻഷന് അർഹതയുണ്ട്. ചുരുങ്ങിയത് 8,000 രൂപ മുതൽ സർവീസ് കാലയളവ് അനുസരിച്ച് ഉയർന്ന തുക വരെ പെൻഷനായി ലഭിക്കും. ഇതിന് പുറമെ മുൻ എംഎൽഎമാർക്കും അവരുടെ കുടുംബത്തിനും സൗജന്യ ചികിത്സാ സൗകര്യങ്ങളും സർക്കാർ നൽകിവരുന്നു. പൊതുസേവന രംഗത്ത് സജീവമായി നിൽക്കുന്നവർക്ക് മാന്യമായ ജീവിതസാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആനുകൂല്യങ്ങൾ നിശ്ചയിച്ചിട്ടുള്ളത്. അതേസമയം ആനുകൂല്യങ്ങള്‍ വർധിപ്പിക്കണമെന്ന ആവശ്യം ഏറെ നാളുകളായി ഉയരുന്നുമുണ്ട്.
Content Highlights: Kerala ministers are entitled to several benefits in addition to their salary, including interest-free loans, medical treatment coverage for spouses, and lifetime pension. These provisions are part of the official benefits package available to members of the state cabinet during and after their tenure in office.