ഇന്ത്യയിലെ ആദ്യ സ്പേസ്-ടെക് യൂണികോണ്‍ കമ്പനിയായി സ്‌കൈറൂട്ട്; മൂല്യം 110 കോടി ഡോളര്‍

100 കോടി ഡോളറിലേറെ മൂല്യമുള്ളതും വെഞ്ച്വര്‍ ക്യാപിറ്റല്‍ പിന്തുണയുള്ളതുമായ സ്വകാര്യ സ്റ്റാര്‍ട്ടപ്പിനാണ് യൂണികോണ്‍ പദവി ലഭിക്കുന്നത്

ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ ബഹിരാകാശ സ്റ്റാര്‍ട്ടപ്പ് സ്‌കൈറൂട്ട് എയറോസ്പേസ് ഇന്ത്യയിലെ ആദ്യ സ്പേസ്-ടെക് യൂണികോണ്‍ കമ്പനിയായി. 100 കോടി ഡോളറിലേറെ മൂല്യമുള്ളതും വെഞ്ച്വര്‍ ക്യാപിറ്റല്‍ പിന്തുണയുള്ളതുമായ സ്വകാര്യ സ്റ്റാര്‍ട്ടപ്പിനാണ് യൂണികോണ്‍ പദവി ലഭിക്കുന്നത്. പുതിയ ഫണ്ടിങ് റൗണ്ടില്‍ ഏകദേശം 570 കോടി രൂപ സമാഹരിച്ചതോടെ കമ്പനിയുടെ മൂല്യം 110 കോടി ഡോളറിലെത്തി. ജസ്പേ, നെയ്‌സ, ക്രെഡിറ്റ്ബീ എന്നിവയ്ക്ക് ശേഷം ഈ വര്‍ഷം യൂണികോണായി മാറുന്ന നാലാമത്തെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പാണ് സ്‌കൈറൂട്ട്.

ഗൂഗിളിന്റെ ആദ്യ നിക്ഷേപകരിലൊരാളായ റാം ശിവറാം നയിക്കുന്ന ഷെര്‍പാലോ വെഞ്ചേര്‍സ്, സിംഗപ്പൂരിന്റെ സോവറിന്‍ വെല്‍ത്ത് ഫണ്ടായ ജിഐസി, ലോകത്തിലെ ഏറ്റവും വലിയ അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ബ്ലാക്ക്‌റോക്ക് എന്നിവര്‍ ചേര്‍ന്നാണ് പുതിയ നിക്ഷേപത്തിന് നേതൃത്വം നല്‍കിയത്. ഗ്രീന്‍കോ ഗ്രൂപ്പ് സ്ഥാപകര്‍, അര്‍കം വെഞ്ചേഴ്‌സ്, പ്ലേബുക്ക് പാര്‍ട്‌ണേഴ്‌സ്, ഷാങ്വി ഫാമിലി ഓഫിസ് എന്നിവരും നിക്ഷേപകരില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യയുടെ ആദ്യ സ്വകാര്യ നിര്‍മിത ഓര്‍ബിറ്റല്‍ റോക്കറ്റായ വിക്രം-1ന്റെ വിക്ഷേപണത്തിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഈ നേട്ടം. സ്വകാര്യ ബഹിരാകാശ മേഖലയില്‍ ഈ ദൗത്യം വലിയ ചരിത്രമാകും. വിക്ഷേപണം വിജയിച്ചാല്‍, ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കുന്ന ആദ്യത്തെ സ്വകാര്യ ഇന്ത്യന്‍ റോക്കറ്റായി വിക്രം-1 മാറും. വിക്ഷേപണങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും നിര്‍മാണ സൗകര്യങ്ങള്‍ വിപുലീകരിക്കാനും ഇപ്പോള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഭാരമേറിയ റോക്കറ്റായ വിക്രം-2ന്റെ നിര്‍മാണം വേഗത്തിലാക്കാനും ഫണ്ട് ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.

മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരായ പവന്‍ കുമാര്‍ ചന്ദന, നാഗ ഭാരത് ധാക്ക എന്നിവര്‍ ചേര്‍ന്നാണ് സ്‌കൈറൂട്ട് സ്ഥാപിച്ചത്. ചെറിയ ഉപഗ്രഹ വിക്ഷേപണങ്ങള്‍ക്കായി വിക്രം സീരീസിലുള്ള റോക്കറ്റുകള്‍ വികസിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 2022ല്‍ വിക്രം-എസ് ദൗത്യത്തിലൂടെ സ്വകാര്യമായി നിര്‍മിച്ച ഇന്ത്യന്‍ റോക്കറ്റ് ബഹിരാകാശത്തെത്തിച്ച ആദ്യ കമ്പനിയെന്ന നേട്ടവും സ്‌കൈറൂട്ട് സ്വന്തമാക്കിയിരുന്നു.

Content Highlights:

To advertise here,contact us