‘കിറ്റെക്സില്‍ രാഷ്ട്രീയ വേട്ടയാടല്‍ നടന്നിട്ടില്ല’;വ്യവസായത്തേയും രാഷ്ട്രീയത്തേയും രണ്ടായി കാണുന്ന സര്‍ക്കാരാണിതെന്ന് ഡിവൈഎഫ്ഐ
കിറ്റെക്സ് കമ്പനിയിലെ തൊഴില്‍ ചൂഷണം കൃത്യമായി പരിശോധിക്കപ്പെടേണ്ട വിഷയം തന്നെയാണെന്നും റഹീം കൂട്ടിച്ചേര്‍ത്തു.
3 July 2021 6:52 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കിറ്റെക്സ് കമ്പനിയില്‍ നിരന്തരം പരിശോധനകള്‍ നടത്തി സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയമായി പകവീട്ടുകയാമെന്ന സാബു ജേക്കബിന്റെ ആരോപണത്തിന് മറുപടിയുമായി ഡിവൈഎഫ്ഐ. കിറ്റെക്സില്‍ ഒരു ഘട്ടത്തില്‍പ്പോലും രാഷ്ട്രീയ വേട്ടയാടല്‍ നടന്നിട്ടില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞു. രാഷ്ട്രീയത്തയും വ്യവസായത്തേയും രണ്ടായി കാണുന്ന സര്‍ക്കാരാണ് ഇവിടെയുള്ളത്. കിറ്റെക്സ് കമ്പനിയിലെ തൊഴില്‍ ചൂഷണം കൃത്യമായി പരിശോധിക്കപ്പെടേണ്ട വിഷയം തന്നെയാണെന്നും റഹീം കൂട്ടിച്ചേര്‍ത്തു.
കിറ്റെക്സ് വിഷയത്തില്‍ മിന്നല്‍ പരിശോധന വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും വിഷയത്തില്‍ സര്‍ക്കാര്‍ സമീപനം പോസിറ്റീവാണെന്നും വ്യവസായ മന്ത്രി പി രാജീവ് പ്രതികരിച്ചിരുന്നു. ഒരു സ്ഥാപനത്തിലും തെറ്റായ രീതിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തില്ല. സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെങ്കില്‍ മാത്രം ഇത്തരം തീരുമാനം എടുത്താല്‍ മതിയായിരുന്നെന്നും രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.
നാടിന് ക്ഷീണം ഉണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും പി രാജീവ് വ്യക്തമാക്കി. ”കിറ്റെക്സ് മാനേജ്മെന്റിനെ 28ന് തന്നെ വിളിച്ചിരുന്നു. സാബുവിനെ വിളിച്ചാല്‍ എപ്പോഴും തിരക്കാണ്. അതിനാല്‍ സഹോദരന് ബോബി ജേക്കബുമായി സംസാരിച്ചിരുന്നു. നാടിനു അപകീര്‍ത്തിപരമായ രീതിയില്‍ പോകണോയെന്ന് അവര്‍ തീരുമാനിക്കേണ്ടതായിരുന്നു. കിറ്റെക്സിന് കെ സുരേന്ദ്രന്റെ വക്കാലത്തിന്റെ ആവശ്യം ഉണ്ടോ. അവര്‍ നന്നായി കാര്യങ്ങള്‍ പറയാന്‍ അറിയാവുന്നവര്‍ ആണ്. സര്‍ക്കാര്‍ നടപടികള്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ അല്ല. വിഷയത്തെ 20-20യുമായി കൂട്ടി കലര്‍ത്തേണ്ട കാര്യം ഇല്ല.” നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ മത്സരിച്ചത് കൊണ്ട് എല്‍ഡിഎഫിന് ഒന്നും നഷ്ടപ്പെട്ടില്ലെന്നും പി രാജീവ് പറഞ്ഞു. നടന്നത് എന്തെന്ന് പരിശോധിക്കുമെന്നും പ്രശ്നം ഗൗരവമായി കാണുമെന്നും രാജീവ് പറഞ്ഞു. 3500 കോടി പദ്ധതിയുമായി ഇനി കിറ്റെക്സ് വന്നാലും സ്വീകരിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.