തെരഞ്ഞെടുപ്പ് തീയതി ചോർന്ന സംഭവത്തിൽ സിബിഐ അന്വേഷണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനം
ദില്ലി: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് തീയതി ചോർന്നതെങ്ങനെയെന്ന് കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. കമ്മീഷന് ഇതിനായി സിബിഐയുടെ സഹായം തേടി.
സമ്മേളനം ആരംഭിച്ചത് രാവിലെ 11 ന് ആയിരുന്നു. പത്രസമ്മേളനം ആരംഭിച്ച് പത്ത് മിനിറ്റിനകം ബിജെപിയുടെ ഐടി തലവൻ അമിത് മാളവ്യ ട്വിറ്ററിലൂടെ തെരഞ്ഞെടുപ്പ് തീയതി പുറത്തുവിട്ടതാണ് വിവാദമായത്. അമിത് മാളവ്യയയുടെ ട്വിറ്റര്‍ പ്രത്യക്ഷപ്പെടുമ്പോള്‍ കമ്മീഷന് കര്‍ണാടക നിയസഭാ തെരഞ്ഞെടുപ്പിന്റെ തിയതിയോ വോട്ടെണ്ണല്‍ തിയതിയോ മാധ്യമങ്ങളെ അറിയിച്ചിരുന്നില്ല. എന്നാല്‍ മെയ് 12ന് വോട്ടെടുപ്പും 18ന് വോട്ടെണ്ണലും നടക്കുമെന്നാണ് മാളവ്യ ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റ് വന്നതിന് പിന്നാലെയാണ് തിയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചത്. വോട്ടെണ്ണല്‍ തിയതി മാളവ്യ ട്വീറ്റ് ചെയ്തത് തെറ്റായിരുന്നു. കര്‍ണാടകയില്‍ വോട്ടേണ്ണല്‍ മെയ് 15 നാണ്.

എന്നാല്‍ സംഭവം വിവാദമായതോടെ ഈ ട്വീറ്റ് മാളവ്യ പിന്നീട് നീക്കം ചെയ്യുകയായിരുന്നു. അതേസമയം തീയതി എങ്ങനെ അറിഞ്ഞുവെന്ന ചോദ്യത്തിന് ഏതോ ചാനല്‍ ഫ്ലാഷ് കണ്ടാണ് ട്വീറ്റ് ചെയ്തതെന്നായിരുന്നു മാളവ്യയുടെ മറുപടി. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ മാളവ്യയ്ക്കെതിരെ രംഗത്തെത്തി. രാജ്യത്ത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന്റെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞെന്നായിരുന്നു പ്രധാന ആരോപണം.

ബിജെപി നേതാവ് തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് ട്വീറ്റ് ചെയ്ത വിവരം മാധ്യമപ്രവര്‍ത്തകര്‍ പത്രസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ് റാവത്തിന്റെ ശ്രദ്ധയില്‍കൊണ്ടുവന്നിരുന്നു. ഇതേ കുറിച്ച് അന്വേഷിക്കുമെന്ന് അദ്ദേഹം പ്രതികരിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സിബിഐ അന്വേഷണത്തിന് ആവശ്യപ്പെട്ടത്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക