വീട്ടുതടങ്കലില്‍ ആയിരുന്നപ്പോള്‍ പുതിയ വിവാഹം കഴിക്കാന്‍ സമ്മര്‍ദം ഉണ്ടായി, കൗണ്‍സിലിങ്ങിനായി വന്നവര്‍ പീഡിപ്പിച്ചു: ഹാദിയ

ഹാദിയയും ഷെഫിന് ജഹാനും
ദില്ലി: വീട്ടുതടങ്കലില്‍ ആയിരുന്നപ്പോള്‍ പുതിയ വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായതായി ഹാദിയ. പൊലീസുകാരും ഈ നിലപാടിനോട് യോജിപ്പ് രേഖപെടുത്തിയപ്പോള്‍ ഭയം തോന്നി. ഇസ്ലാം മതം ഉപേക്ഷിക്കണമെന്ന് ഉപദേശിക്കാന്‍ വന്ന കൗണ്‍സിലര്‍മാരെ ഏതു തരത്തിലും പീഡനം നടത്താന്‍ പൊലീസ് അനുവദിച്ചു എന്നും ഹാദിയ.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വീട്ടില്‍ എത്തിയതിന്റെ രണ്ടാം ദിവസം മുതല്‍ പലരും തന്നെ സന്ദര്‍ശിച്ചതായി ഹാദിയ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ പലരും പേര് പോലും വെളിപ്പെടുത്താന്‍ തയ്യാറായില്ല. കൗണ്‍സിലിങ്ങിനാണ് പലരും എത്തിയത്. എന്നാല്‍ കൗണ്‍സിലിങ്ങിന് പകരം മാനസികവും ശാരീരികവുമായ പീഡനമായിരുന്നു പലതും. ഇസ്ലാം മതം ഉപേക്ഷിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു അവരില്‍ പലരും. ശിവശക്തി യോഗ സെന്ററില്‍ നിന്നാണ് ഇവരില്‍ പലരും എത്തിയതെന്ന് പിന്നീടാണ് മനസിലായതെന്നും ഹാദിയ സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.


തന്നെ സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയും തോറും വര്‍ധിച്ചു. തലയില്‍ ചുറ്റിയിരുന്ന ഷാള്‍ നീക്കം ചെയ്യാന്‍ ബന്ധുക്കള്‍ ശ്രമിച്ചു. തന്റെ ഭര്‍ത്താവ് നിരവധി വിവാഹം കഴിച്ചയാള്‍ ആണെന്നും പ്രായം കൂടിയ ആള് ആണെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തി. ആദ്യമൊക്കെ ഇസ്ലാം ഒരു നല്ല മതമല്ലെന്ന് എന്നെ വിശ്വസിപ്പിക്കാന്‍ കൗണ്‍സിലര്‍മാര്‍ ശ്രമിച്ചു. എന്നാല്‍ അതില്‍ അവര്‍ വിജയിച്ചില്ല. ഇസ്ലാം മതത്തെയും അടുപ്പം ഉള്ളവരില്‍ നിന്നും അകറ്റാനുള്ള ശ്രമം വിഫലമായതോടെ കൗണ്‍സിലര്‍മാര്‍ പുതിയ തന്ത്രം എടുത്തു. പുതിയ വിവാഹം.

കൈയും കാലും കെട്ടിയിട്ട ശേഷം എന്റെ അനുമതി ഇല്ലാതെ വിവാഹം നടത്തും എന്ന് അവര്‍ ഭീഷണിപ്പെടുത്തി. എന്നാല്‍ ഈ ഭീഷണികള്‍ വകവെച്ചില്ല. എന്നാല്‍ ഈ നിലപാടിനോട് പൊലീസുകാരും യോജിപ്പ് രേഖപെടുത്തിയപ്പോള്‍ ഭയം തോന്നി. ഒരിക്കല്‍ പോലും എന്റെ മുറിയില്‍ നിന്ന് പുറത്ത് വരാന്‍ പൊലീസ് അനുവദിച്ചിരുന്നില്ല. എന്നാല്‍ കൗണ്‍സിലര്‍മാരെ ഏതു തരത്തിലും പീഡനം നടത്താന്‍ പൊലീസ് അനുവദിച്ചു. കോടതി ഉത്തരവിനെ തുടര്‍ന്ന് വീട്ടില്‍ എത്തിയ ആദ്യ ദിവസങ്ങളില്‍ അച്ഛനില്‍ നിന്നും സമാനമായ അക്രമം നേരിട്ടു. സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം മതം സ്വീകരിച്ചതിനും ഷെഫിന് ജഹാനെ വിവാഹം കഴിച്ചതിനും ആയിരുന്നു ഈ അക്രമവും പീഡനവും എല്ലാം.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വീട്ടിലേക്ക് മാറ്റിയപ്പോള്‍, പൊലീസ് അവിടെ ഉണ്ടാകില്ലെന്നാണ് കരുതിയത്. പൊലീസ് ഒപ്പം ഉണ്ടായിരുന്നില്ല എങ്കില്‍ ഭര്‍ത്താവ് ഷെഫിന് ജഹാന്റെ അടുത്തേക്ക് എന്ത് വില നല്‍കിയും പോയേനെ. എന്നാല്‍ കാര്യങ്ങള്‍ തന്റെ നിയന്ത്രണത്തില്‍ അല്ലെന്ന് ബോധ്യമായി. രണ്ട് വനിത പൊലീസ് ഉദ്യോഗസ്ഥര്‍ തന്റെ കിടപ്പ് മുറിയിലും ഉണ്ടായിരുന്നു. എട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ മുറിക്ക് പുറത്തും. എന്നാല്‍ എന്റെ വിശ്വാസത്തിന് അനുസരിച്ച് ജീവിക്കാന്‍ പ്രയാസം ആയിരുന്നു. മറ്റുള്ളവരുടെ സാനിധ്യത്തില്‍ പ്രാര്‍ത്ഥന (നമസ്) നടത്തുന്നത് നിറുത്തി. മുസ്ലിം വിശ്വാസ പ്രകാരം ഹലാല്‍ അല്ലാത്ത രീതിയില്‍ തരുന്ന മാംസം കഴിക്കാന്‍ തുടങ്ങി.
ഭരണഘടന അനുസരിച്ച് ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള അധികാരം ഉണ്ട്. ഉത്തരവാദിത്വപെട്ട അധികാരികള്‍ നീതി ഉറപ്പാക്കേണ്ടത് ആയിരുന്നു. എന്നാല്‍ സാഹചര്യങ്ങളും സമ്മര്‍ദ്ദങ്ങളും കാരണം ഇസ്ലാം മതം പിന്തുടരുന്നില്ലെന്ന് മാതാപിതാക്കളുടെയും പൊലീസിന്റെയും മറ്റുള്ളവരുടെയും മുന്നില്‍ അഭിനയിക്കേണ്ടി വന്നു. അതുകൊണ്ട് രാത്രിയില്‍ മാത്രമായി പ്രാര്‍ത്ഥന. ചിലപ്പോള്‍ മനസിലും ഒതുങ്ങി. എന്റെ സുരക്ഷയും ചുറ്റും ഉള്ളവരെ പ്രീതിപ്പെടുത്തുന്നതിനുമായി കൗണ്‍സിലര്‍മാര്‍ വരുമ്പോള്‍ എതിര്‍ത്തിരുന്നില്ല. എന്നാല്‍ അവരുടെ തീരുമാനം അംഗീകരിച്ചിരുന്നും ഇല്ല. ഒരു പേനയോ പേപ്പറോ പോലും ലഭിച്ചിരുന്നില്ല. ഒരു ദിവസം മെഹറായി ലഭിച്ചത് ഉള്‍പ്പടെ ഉള്ള സ്വര്‍ണ്ണാഭരണങ്ങള്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ അച്ഛന് ഊരി വാങ്ങി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ആഭരണങ്ങള്‍ ഊരി വാങ്ങുന്നത് എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഹൈക്കോടതി അങ്ങനെ ഒരു ഉത്തരവ് പുറപ്പടിവിച്ചിട്ടില്ലെന്ന് മനസിലായി.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും രാഹുല്‍ ഈശ്വറും പല ദിവസങ്ങളിലായി വീട്ടില്‍ എത്തി അച്ഛനെ സന്ദര്‍ശിച്ചു. മറ്റ് പല നേതാക്കളും വീട്ടില്‍ എത്തി. ഇസ്ലാം മതം ഉപേക്ഷിക്കണമെന്ന് ഇവരില്‍ പലരും ഭീഷണിപ്പെടുത്തി. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, വനിതാ പ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരെ കാണുന്നതില്‍ നിന്ന് വിലക്കി. അവരുടെ ശ്രദ്ധയാകര്‍ഷിക്കുന്നതിനായി ബഹളം വെച്ചു. എന്നാല്‍ ഒപ്പം ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഭീഷണി പെടുത്തുകയും വലിച്ച് ഇഴക്കുകയും ചെയ്തു. വാ തുറക്കാന്‍ പോലും കൗണ്‍സിലര്‍മാര്‍ അനുവദിച്ചില്ല.
തന്റെ ആഗ്രഹത്തിനും, തീരുമാനത്തിനും എതിരെ മാസങ്ങളോളം അവരെ കേള്‍ക്കേണ്ടി വന്നു. ചോദ്യങ്ങള്‍ അവര്‍ അനുവദിച്ചിരുന്നില്ല. എന്തെങ്കിലും പറയാന്‍ ശ്രമിച്ചാല്‍ വഴക്ക് പറയുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു. എന്താണ് തെറ്റെന്ന് വിശ്വസിച്ചുവോ, അതൊക്കെ രാവിലെ മുതല്‍ വൈകിട്ട് വരെ കേള്‍ക്കാന്‍ ബാധ്യസ്ഥയായി. ഇസ്ലാം മതം താന്‍ ഉപേക്ഷിക്കുക എന്നത് മാത്രമാണ് ഈ കൗണ്‍സിലര്‍മാരുടെ ലക്ഷ്യം. വീട്ടില്‍ എത്തി കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വായിക്കാന്‍ പുസ്തകവും പത്രവും നല്‍കണം എന്ന് പൊലീസിനോടും മാതാപിതാക്കളോടും ആവശ്യപ്പെട്ടു. എന്നാല്‍ ആ ആവശ്യം നിരാകരിച്ചു. വായിക്കുന്നത് മാത്രമല്ല, അക്ഷരങ്ങള്‍ കാണുന്നത് പോലും വിലക്കി. എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം വായന ആണെന്ന് കുറ്റപ്പെടുത്തി.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് താമസിച്ചിരുന്ന ഹോസ്റ്റല്‍ ഭയാനകം ആയിരുന്നു. ഹോസ്റ്റലിലെ മറ്റ് അന്തേവാസികളോട് ഭീകരവാദി എന്നാണ് പരിചയപ്പെടുത്തിയത്. ഐഎസുമായി ബന്ധം ഉണ്ടെന്ന് ആരോപിച്ച് മറ്റുള്ളവരോട് സംസാരിക്കുന്നതില്‍ നിന്ന് വിലക്കി. കക്കൂസും കുളിമുറിയും ഉപയോഗിക്കുമ്പോള്‍ കതക് അടയ്ക്കുന്നതിന് വിലക്ക് ഉണ്ടായിരുന്നു. ഖുറാനോ, പ്രാര്‍ത്ഥനയ്ക്ക് ഉള്ള വസ്ത്രമോ തരാന്‍ തയ്യാറായില്ല. ഹോസ്റ്റലില്‍ താമസിച്ച 156 ദിവസവും ഭയാനകമായിരുന്നു എന്നും ഹാദിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അഭിഭാഷകനായ സയ്യദ് മര്‍സൂക് ബാഫഖി ഫയല്‍ ചെയ്ത ഹാദിയയുടെ സത്യവാങ്മൂലം സുപ്രിം കോടതി വ്യാഴാഴ്ച പരിഗണിക്കും.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക