ഗുജറാത്ത്: ഹാര്‍ദ്ദിക് പട്ടേലിന് പിന്നാലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനിയുടെ പിന്തുണയും കോണ്‍ഗ്രസിന്

രാഹുലിനൊപ്പം ജിഗ്നേഷ് മേവാനി. കോണ്‍ഗ്രസ് നേതാക്കളായ അശോക് ഗെഹ്ലോട്ട്, ഭാരത് സോളങ്കി എന്നിവര്‍ സമീപം.
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ദളിത് നേതാവ് ജിഗ്നേഷ് മേവാനിയുടെ പിന്തുണയും കോണ്‍ഗ്രസിനെന്ന് സൂചന. പിന്തുണ സംബന്ധിച്ച് ഔദ്യോഗികമായി ഇരു വിഭാഗവും വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇന്ന് ഗുജറാത്തില്‍ നടന്ന കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നവസർജൻ റാലിയില്‍ രാഹുലിന്റെ വാഹനത്തില്‍ മേവാനിയും കയറിയതോടെ ധാരണ സംബന്ധിച്ച് ഏകദേശം വ്യക്തതയായി. റാലിക്ക് തൊട്ടുമുന്‍പ് മേവാനി, രാഹുലുമായി ഗുജറാത്തിലെ നവസാരിയില്‍ കൂടിക്കാഴ്ചയും നടത്തിയിരുന്നു.
ഇന്നലെ പട്ടീദാര്‍ സമരസമിതി കണ്‍വീനര്‍ ഹാര്‍ദ്ദിക് പട്ടേലും ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ വീഴ്ത്താന്‍ തന്റെ സമുദായം കോണ്‍ഗ്രസിനൊപ്പം അണിനിരക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുവദളിത് നേതാവും സാമൂഹ്യപ്രവര്‍ത്തകനുമായ ജിഗ്നേഷ് മേവാനിയും പിന്തുണ സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയത്.

ജിഗ്നേഷ് മേവാനി ഉന്നയിച്ച 17 ആവശ്യങ്ങൾ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉൾപ്പെടുത്താമെന്നു രാഹുൽ ഉറപ്പ് നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാഹുലുമായുള്ള ചർച്ച ഫലപ്രദമായിരുന്നുവെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മേവാനി പറഞ്ഞു. കോണ്‍ഗ്രസ് പാർട്ടിയിലുൾപ്പെടെ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമാകാനുമില്ലെന്നാണ് മേവാനി കഴിഞ്ഞദിവസംവരെ പറഞ്ഞിരുന്നത്. രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്ന വാർത്തകളും അദ്ദേഹം നിഷേധിച്ചിരുന്നു.
ഇന്നലെയാണ് അടുത്തമാസം നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് പട്ടീദാര്‍ അനാമത് ആന്ദോളന് സമിതി കണ്‍വീനര്‍ കൂടിയായ ഹാര്‍ദ്ദിക് പട്ടേല്‍ രംഗത്തെത്തിയത്. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതിന് പട്ടേല്‍ സമുദായം വോട്ടുചെയ്യണമെന്ന് ഇതിനകം നിര്‍ദേശം നല്കിക്കഴിഞ്ഞുവെന്നാണ്ഹാര്ദ്ദിക് പട്ടേല്‍ ഇന്നലെ വ്യക്തമാക്കിയത്. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതിന് എല്ലാവിധ പിന്തുണയും തന്റെ സമുദായം നല്‍കുമെന്ന് 24 വയസുകാരനായ പട്ടേല്‍ സമുദായ നേതാവ് വ്യക്തമാക്കുകയായിരുന്നു. ഈ നിലപാടിന് അര്‍ത്ഥം കോണ്‍ഗ്രസിനെ വോട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്നാണോ എന്ന ചോദ്യത്തിന് ‘ സമുദായാംഗങ്ങള്‍ ബുദ്ധിയുള്ളവരാണ്. ബിജെപിയെ പുറത്താക്കാന്‍ വോട്ട് ചെയ്യൂവെന്ന് പറഞ്ഞാല്‍ പിന്നെ ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് അവര്‍ക്ക് അറിയാം’ എന്നായിരുന്നു ഹാര്‍ദ്ദികിന്റെ മറുപടി.
ഇതിന് പിന്നാലെയാണ് ദളിത് നേതാവ് മേവാനിയും കോണ്‍ഗ്രസ് പാളയത്തിലെത്തിയത്. ഹാര്‍ദ്ദിക് പട്ടേല്‍, ജിഗ്നേഷ് മേവാനി തുടങ്ങിയ സമുദായ, സാമൂഹ്യ നേതാക്കളെ ഒപ്പം കൂട്ടിപട്ടേലിനെ ഒപ്പം കൂട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി നല്‍കാമെന്നാണ് പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ഇതിനായി കോണ്‍ഗ്രസ് ദേശീയ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് ആസൂത്രണം നടത്തിയത്. കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഭാരത് സോളങ്കിയും എഐസിസി ജനറല്‍ സെക്രട്ടറി അശോക് ഗെഹ്ലോട്ടും ഇതിനായി വിവിധ നേതാക്കളുമായി പലതവണ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഗുജറാത്തിലെ മറ്റൊരു പ്രമുഖ പിന്നോക്കവിഭാഗ യുവനേതാവായ ആലേഷ് താക്കൂറിനെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. കഴിഞ്ഞമാസം 22 നാണ് താക്കൂര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ പ്രമുഖരായ രണ്ട് യുവനേതാക്കളെക്കൂടി തങ്ങള്‍ക്കൊപ്പം ചേര്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞത്.
ഡിസംബര്‍ ഒന്‍പത്, 14 തിയതികളിലായി രണ്ട് ഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 18 നാണ് ഫലപ്രഖ്യാപനം.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക